വീട് സന്ദർശിക്കാം, ഷോപ്പിംഗ് തുടങ്ങാം; NSWൽ ഇന്ന് മുതലുള്ള ഇളവുകൾ...

കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ പ്രഖ്യാപിച്ച 107 ദിവസങ്ങൾ നീണ്ട ലോക്ക്ഡൗൺ ന്യൂ സൗത്ത് വെയിൽസ് പിൻവലിച്ചു. സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇന്ന് മുതൽ ലഭിക്കുന്ന ഇളവുകൾ എന്തെല്ലാമെന്ന് അറിയാം.

New South Wales begins to emerge from lockdown today

Workers begin reopening preparation by setting up pool umbrellas at Crown Sydney in Sydney Source: AAP

വാക്‌സിനേഷൻ നിരക്ക് അടിസ്ഥാനമാക്കി കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന ഓസ്‌ട്രേലിയയിലെ ആദ്യ പ്രദേശമാണ് ന്യൂ സൗത്ത് വെയിൽസ്.

നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത് സംബന്ധിച്ച മാർഗരേഖ പ്രീമിയർ ഡൊമിനിക് പെറോട്ടെ .

ഒന്നേമുക്കാൽ വർഷം നീണ്ട പ്രതിസന്ധിക്ക് ശേഷം രാജ്യം കൊവിഡിനൊപ്പമുള്ള ജീവിതത്തതിലേക്ക് മടങ്ങുകയാണ്. മഹാമാരി മൂലം നേരിട്ട പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ പുറത്തേക്ക് നയിക്കുകയാണ് ന്യൂ സൗത്ത് വെയിൽസ് എന്ന് ഡൊമിനിക് പെറോട്ടെ പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് ഇന്ന് (തിങ്കളാഴ്ച) മുതൽ ഈ ഇളവുകൾ ലഭിക്കുന്നത്.
ഇളവുകൾ തുടങ്ങിയതോടെ പലയിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പടിഞ്ഞാറൻ സിഡ്‌നിയിലെ Kmart സ്റ്റോറുകളിലും, കാന്റബറി ലീഗ്‌സ് ക്ലബിലുമെല്ലാം നീണ്ട നിരയാണ് കാണപ്പെടുന്നത്.
നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കേസുകളുടെ എണ്ണം കുതിച്ചുയർന്നേക്കാമെന്നും, ഈ ഘട്ടം തരണം ചെയ്യാൻ ആശുപത്രികൾ സജ്ജമാണെന്നും പ്രീമിയർ വ്യക്തമാക്കി.

സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവർക്ക് എന്തെല്ലാം ഇളവുകളാണ് ലഭിക്കുന്നതെന്ന് നോക്കാം.

വീട് സന്ദർശനവും ഒത്തുചേരലും:

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 10 പേർക്ക് വീടുകളിൽ ഒത്തുചേരാം. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇതിന് പുറമെ, കെട്ടിടത്തിന് പുറത്തും ജനങ്ങൾക്ക് ഒത്തുകൂടാം. വാക്‌സിൻ സ്വീകരിച്ച 30 പേർക്കാണ് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാവുന്നത്.

എന്നാൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്തവർക്ക് ഈ ഇളവുകൾ ലഭിക്കില്ല. പൂർണമായും വാക്‌സിൻ സ്വീകരിക്കാത്ത രണ്ട് പേർക്ക് മാത്രമാണ് പുറത്ത് ഒത്തുകൂടാവുന്നത്.

ജിമ്മിൽ പോയി വ്യായാമം ചെയ്യാം:

കെട്ടിടത്തിനകത്തുള്ള ജിമ്മുകൾക്കും, കായിക പരിപാടികൾ നടക്കുന്ന വേദികൾക്കും തുറന്ന് പ്രവർത്തിക്കാം. എന്നാൽ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ഇവിടെ ബാധകമാണ്. മാത്രമല്ല, 20 പേർക്ക് മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

വ്യായാമം ചെയ്യുന്നവർ മാസ്ക് ധരിക്കേണ്ടതില്ല.

കെട്ടിടത്തിനകത്തുള്ള നീന്തൽക്കുളങ്ങളും തുറക്കും. ഇവിടെ ക്ലാസ്സുകളും, പരിശീലനങ്ങളുമെല്ലാം നടത്താം.

യാത്രയും പുനരാരംഭിക്കാം:

ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലുള്ളവർക്ക് സംസ്ഥാനത്തെ മറ്റ് ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാം. ക്യാമ്പുകളും കാരവൻ പാർക്കുകളും തുറക്കും.

എന്നാൽ, സെൻട്രൽ കോസ്റ്റ്, വള്ളോംഗോംഗ്, ഷെൽ ഹാർബർ, ബ്ലൂ മൗണ്ടെയ്ൻസ് ഉൾപ്പെടെയുള്ള ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ഉള്ളവർക്ക് ഉൾനാടൻ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല.

ആരാധനാലയങ്ങൾ, വിവാഹം, മരണാനന്തരചടങ്ങുകൾ:

വിവാഹങ്ങൾക്കും, വിവാഹ സൽക്കാരങ്ങൾക്കും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 100 പേർക്ക് വരെ ഒത്തുകൂടാം. എന്നാൽ, വാക്‌സിൻ സ്വീകരിക്കാത്ത അതിഥികൾ ഉണ്ടെങ്കിൽ അഞ്ച് പേർക്ക് മാത്രമേ അനുവാദമുള്ളൂ. മാത്രമല്ല, വിവാഹ സൽക്കാരം നടത്താനും ഇവർക്ക് അനുവാദമില്ല.

ചടങ്ങുകളിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാം. നൃത്തവും അനുവദിച്ചിട്ടുണ്ട്.

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 100 പേർക്ക് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാം. എന്നാൽ, പൂർണമായും വാക്‌സിൻ സ്വീകരിക്കാത്ത 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.

ആരാധനാലയങ്ങൾക്കുള്ളിൽ ക്വയർ അനുവദനീയമല്ല. എന്നാൽ, വാക്‌സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ച 10 പേർക്കാണ് ക്വയറിൽ പങ്കെടുക്കാവുന്നത്.

റെസ്റ്റോറന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാം:

സംസ്ഥാനത്ത് ഇന്ന് മുതൽ ഹോസ്പിറ്റാലിറ്റി മേഖല ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ കഴിയും. എന്നാൽ, കെട്ടിടത്തിനുള്ളിൽ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ, കെട്ടിടത്തിന് പുറത്ത് രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ബാധകമാണ്.

റെസ്റ്റോറന്റുകളിൽ 20 പേർക്കാണ് പ്രവേശിക്കാവുന്നത്. റെസ്റ്റോറന്റുകൾക്ക് ഉള്ളിൽ ഇരുന്ന് കൊണ്ട് മാത്രമാണ് ഉപഭോക്താക്കൾക്ക് മദ്യപിക്കാൻ അനുവാദമുള്ളത്. കെട്ടിടത്തിന് പുറത്തു നിന്ന്കൊണ്ട് മദ്യപിക്കാൻ അനുവാദമുണ്ടാകും.

അതേസമയം, നൃത്തവും സംഗീതവും കെട്ടിടത്തിനകത്ത് അനുവദിച്ചിട്ടില്ലെങ്കിലും, വിവാഹച്ചടങ്ങുകളെ ഇതിൽ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്ന 100 പേർക്ക് കെട്ടിടത്തിനുള്ളിൽ നൃത്തം ചെയ്യാം.

മുടി വെട്ടാനും അനുവാദം

ഹെയർഡ്രെസർമാർ, ബാർബർമാർ, ബ്യൂട്ടി സലൂണുകൾ, ടാറ്റൂ പാർലറുകൾ എന്നവിടങ്ങൾക്ക് നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ പാലിച്ചുകൊണ്ട് തുറക്കാം. എന്നാൽ, അഞ്ച് പേരെ മാത്രമേ ഇവിടെ അനുവദിക്കാൻ പാടുള്ളു.

വായനശാലകളും തിയേറ്ററുകളും തുറക്കും

വായനശാലകൾ, മ്യൂസിയം, ആർട്ട് ഗാല്ലറികൾ തുടങ്ങിയവ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിൽ തുറക്കാം. സിനിമ തിയേറ്ററുകളിൽ 75 ശതമാനം പേരെ അനുവദിക്കാം.

റേസ്‌കോഴ്‌സുകൾ, സ്റ്റേഡിയം, തീം പാർക്കുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളോടെ 5,000 പേർക്ക് വരെ പ്രവേശിക്കാം.

അതേസമയം, അമ്യൂസ്മെന്റ് കേന്ദ്രങ്ങൾ, നിശാക്ലബുകൾ എന്നിവ അടഞ്ഞു കിടക്കും.

മാസ്ക് ധരിക്കണം

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇളവ് ചെയ്യുമ്പോഴും, കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായി തന്നെ തുടരും. വാക്‌സിൻ സ്വീകരിച്ചവരും അല്ലാത്തവരും പൊതുവേദികളിലും, വിമാനത്താവളങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കേണ്ടതാണ്. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 496 കേസുകളും എട്ട് മരണങ്ങളുമാണ് പുതുതായി സ്ഥിരീകരിച്ചത്. 16നു മേൽ പ്രായമായ 90 ശതമാനം പേരും സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് ഒക്ടോബർ 25 ഓടെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനം എത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഇതേത്തുടർന്നാകും കൂടുതൽ ഇളവുകൾ നടപ്പാക്കുക. ഡിസംബർ ഒന്നോടെ സംസ്ഥാനം കൊവിഡിനൊപ്പമുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് മുൻ പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞത്.

Share
Published 11 October 2021 12:24pm
Updated 11 October 2021 12:37pm
By SBS Malayalam
Source: SBS

Share this with family and friends