സിഡ്നിയുടെ നോർതേൺ ബീച്ചസ് മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ, ക്രിസ്ത്മസിന് ദിവസങ്ങൾക്ക് മുമ്പ് വിവിധ സംസ്ഥാനങ്ങൾ അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
നോർതേൺ സിഡ്നി ബീച്ചസ് വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്നും, പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.
ബുധനാഴ്ച അർദ്ധരാത്രി വരെയാണ് നോർതേൺ സിഡ്നി ബീച്ചസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള അതിർത്തി നിയന്ത്രണങ്ങൾ ഇങ്ങനെയാണ്:
വിക്ടോറിയ
ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്നുള്ള ആർക്കും തിങ്കളാഴ്ച മുതൽ വിക്ടോറിയയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു.
സിഡ്നി നോർതേൺ ബീച്ചസ് മേഖലയെ നേരത്തേ വിക്ടോറിയൻ സർക്കാർ റെഡ് സോണായി പ്രഖ്യാപിച്ചിരുന്നു. ഈ റെഡ് സോൺ ഗ്രേറ്റർ സിഡ്നി മേഖലയ്ക്ക് പൂർണമായി ബാധകമാക്കുകയാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.

Source: AAP
ഗ്രേറ്റർ സിഡ്നി, സെൻട്രൽ കോസ്റ്റ് മേഖലകൾ സന്ദർശിച്ച മറ്റുള്ളവർക്കും പ്രവേശനം അനുവദിക്കില്ല
ആരെങ്കിലും ഈ പ്രദേശങ്ങളിൽ നിന്ന് എത്തിയാൽ 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഉണ്ടാകും.
എന്നാൽ, ഗ്രേറ്റർ സിഡ്നി, സെൻട്രൽ കോസ്റ്റ് മേഖലകളിൽ നിന്ന് തിരിച്ചെത്തുന്ന വിക്ടോറിയക്കാർക്ക് 24 മണിക്കൂർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച അർദ്ധരാത്രിക്ക് മുമ്പ് തിരിച്ചെത്തുന്ന വിക്ടോറിയക്കാർ സ്വന്തം വീട്ടിൽ ക്വാറന്റൈൻ ചെയ്താൽ മതിയാകും.
എന്നാൽ അവർ കൊവിഡ് പരിശോധന നടത്തണം.
തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം തിരിച്ചെത്തുന്ന വിക്ടോറിയക്കാരും നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം.
ആവശ്യമായ അത്രയും കാലം ഈ നിയന്ത്രണം തുടരുമെന്നും, നോർതേൺ ബീച്ചസിലെ ലോക്ക്ഡൗൺ ബുധനാഴ്ച അർദ്ധരാത്രി അവസാനിച്ചാലും അതിർത്തി നിയന്ത്രണം പിൻവലിക്കണമെന്നില്ലെന്നും ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
ഡിസംബർ 11നു ശേഷം നോർതേൺ ബീച്ചസ് സന്ദർശിച്ചിട്ടുള്ള ആരെങ്കിലും ഇപ്പോൾ വിക്ടോറിയയിൽ ഉണ്ടെങ്കിൽ അവരും പരിശോധന നടത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം.
ക്വീൻസ്ലാന്റ്
ഗ്രേറ്റർ സിഡ്നിയുമായി അതിർത്തി അടയ്ക്കുകയാണെന്ന് ക്വീൻസ്ലാന്റും പ്രഖ്യാപിച്ചു.
ഡിസംബർ 21 തിങ്കളാഴ്ച പുലർച്ചെ ഒരു മണിമുതലാണ് ഗ്രേറ്റർ സിഡ്നിയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.
ഡിസംബർ 11 നു ശേഷം സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, ഇല്ലവാര മേഖലകളിൽ ഉണ്ടായിരുന്ന ആർക്കും പ്രത്യേക ഇളവു ലഭിക്കാതെ ക്വീൻസ്ലാന്റിലേക്ക് പ്രവേശനം അനുവദിക്കില്ല.

Queensland Premier Annastacia Palaszczuk speaks during a press conference in Brisbane, Sunday, 20 December, 2020. Source: AAP
പ്രത്യേക ഇളവുകളോടെ പ്രവേശനം അനുവദിച്ചാൽ 14 ദിവസം ഹോട്ടൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും.
സിഡ്നിയിൽ നിന്ന് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ക്വീൻസ്ലാന്റുകാർക്ക് ചൊവ്വാഴ്ച പുലർച്ചെ ഒരു മണി വരെ സമയം നൽകും.
അതിനകം തിരിച്ചെത്തിയാൽ വീട്ടിൽ സ്വയം ഐസൊലേറ്റ് ചെയ്യാം. കൊവിഡ് പരിശോധന നടത്തേണ്ടിയും വരും.
അതിനു ശേഷം തിരിച്ചെത്തുന്ന ക്വീൻസ്ലാന്റുകാർ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പോകേണ്ടിവരും.
റോഡുകളിൽ ചെക്ക് പോയിന്റുകളും വീണ്ടും തുടങ്ങുന്നുണ്ട്.
ACT
ഞായറാഴ്ച അർദ്ധരാത്രി മുതൽ സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, ഇല്ലവാര മേഖലകളിൽ നിന്നു വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി.
ACT സ്വദേശികളല്ലെങ്കിൽ ഈ പ്രദേശങ്ങൾ സന്ദർശിച്ച ആരും ടെറിട്ടറിയിലേക്ക് യാത്ര ചെയ്യരുത് എന്ന് ചീഫ് ഹെൽത്ത് ഓഫീസർ കെറിൻ കോൾമാൻ നിർദ്ദേശിച്ചു.
യാത്ര ചെയ്തെത്തുന്നവർ ക്വാറന്റൈൻ ചെയ്യുന്ന വീടുകളിൽ മറ്റാരെങ്കിലും ഉണ്ടെങ്കിൽ, അവരും ക്വാറന്റൈനിൽ കഴിയണം.
അടിയന്തരവും അസാധാരണവുമായ സാഹചര്യങ്ങളിൽ മാത്രമേ ACTക്കാർ അല്ലാതെ മറ്റുള്ളവർക്ക് സിഡ്നിയിൽ നിന്നുള്ള യാത്രാ അനുമതി നൽകൂ.
ക്രിസ്ത്മസ് – പുതുവത്സ സമയത്തും ഈ നിയന്ത്രണം തുടരാനുള്ള സാധ്യത തള്ളിക്കളയരുതെന്നും ഡോ. കോൾമാൻ മുന്നറിയിപ്പ് നൽകി.
വെസ്റ്റേൺ ഓസ്ട്രേലിയ
WAയും ന്യൂ സൗത്ത് വെയിൽസുമായുള്ള കടുത്ത അതിർത്തി നിയന്ത്രണങ്ങൾ പുനസ്ഥാപിച്ചു.
ശനിയാഴ്ച അർദ്ധരാത്രി മുതൽ NSWനെ “കുറഞ്ഞ രോഗസാധ്യത” എന്ന പട്ടികയിൽ നിന്ന് “ഇടത്തരം രോഗസാധ്യത” എന്ന പട്ടികയിലേക്ക് മാറ്റി.
ഇതോടെ, നേരത്തേ നിലനിന്ന നിയന്ത്രണങ്ങളാണ് വീണ്ടും നടപ്പിൽ വരുത്തിയത്.
ഇതോടെ, ഡിസംബർ 20ന് ശേഷം പ്രത്യേക ഇളവു ലഭിക്കാത്ത ആർക്കും NSWൽ നിന്ന് പ്രവേശനം അനുവദിക്കില്ല.
അവധിക്കാലം തുടങ്ങുമ്പോൾ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് പ്രീമിയർ മാർക്ക് മക്ക്ഗവൻ പറഞ്ഞു.
നോർതേൺ ടെറിട്ടറി
നോർതേൺ ടെറിട്ടറിയും ഞായറാഴ്ച അർദ്ധരാത്രി മുതൽ ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്നുള്ളവർക്ക് അതിർത്തി അടച്ചു.
സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, ഇല്ലവാര മേഖലകളിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി.
ടെറിട്ടറിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണനെന്ന് ആക്ടിംഗ് മുഖ്യമന്ത്രി നിക്കോൾ മാനിസൺ പറഞ്ഞു.
ഉടനടി നടപ്പാകുന്ന രീതിയിലാണ് NT നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
അതിനകം സിഡ്നിയിൽ നിന്ന് പുറപ്പെട്ടിരുന്ന വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് ഒന്നുകിൽ മടങ്ങിപ്പോകാനോ, അല്ലെങ്കിൽ 14 ദിവസത്തെ ക്വാറന്റൈനിൽ പോകാനോ ഉള്ള അവസരം നൽകി.
ടാസ്മേനിയ
നോർതേൺ ബീച്ചസ് കൗൺസിലിനെ ഹൈ റിസ്ക് മേഖല എന്ന ഗണത്തിൽ ഉൾപ്പെടുത്തി.
ഡിസംബർ 11നു ശേഷം ഈ മേഖലകളിൽ ഉണ്ടായിരുന്നവർക്ക് പ്രവേശനം അനുവദിക്കില്ല. അടിയന്തര മേഖലകളിലെ യാത്രക്കാർക്ക് മാത്രമേ ഇതിന് ഇളവു നൽകൂ.
ഈ മേഖലകളിൽ നിന്നുള്ളവർ നിലവിൽ ടാസ്മേനിയയിൽ ഉണ്ടെങ്കിൽ പരിശോധന നടത്തുകയും, സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം.
സിഡ്നി-ഹോബാർട്ട് പായ്ക്കപ്പൽ മത്സരം ചരിത്രത്തിൽ ആദ്യമായി റദ്ദാക്കി.
സൗത്ത് ഓസ്ട്രേലിയ
ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്നുള്ളവർക്ക് സൗത്ത് ഓസ്ട്രേലിയയിലും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചു.
ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇത് ബാധകമാണ്.
ഇവർ മൂന്നു തവണ കൊവിഡ് പരിശോധന നടത്തുകയും വേണം. എത്തുമ്പോഴും, ക്വാറന്റൈന്റെ അഞ്ചാം ദിവസവും, 12ാം ദിവസവും.
നോർതേൺ ബീച്ചസ് മേഖലയിൽ നിന്നുള്ളവർക്ക് സൗത്ത് ഓസ്ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കില്ല.
NSWന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പരിശോധന നടത്തേണ്ടി വരുമെങ്കിലും ഐസൊലേഷൻ വേണ്ടിവരില്ല.
With additional reporting by AAP.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at Please check the relevant guidelines for your state or territory: , , , , , , ,