Breaking

'സിഡ്നി Red Zone’: വിക്ടോറിയയ്ക്കു പിന്നാലെ ക്വീൻസ്ലാന്റും അതിർത്തി അടച്ചു

ഗ്രേറ്റർ സിഡ്നി മേഖലയെ ഞായറാഴ്ച രാത്രി മുതൽ റെഡ് സോണായി കണക്കാക്കാൻ വിക്ടോറിയയും ക്വീൻസ്ലാന്റും തീരുമാനിച്ചു. സിഡ്നിയിലും സമീപ പ്രദേശങ്ങളിലും നിന്നുള്ളവർക്ക് ഇരു സംസ്ഥാനങ്ങളിലേക്കും പ്രവേശനം നൽകില്ല.

Travel restrictions again

Source: AAP

സിഡ്നി നോർതേൺ ബീച്ചസിലെ കൊവിഡ് ക്ലസ്റ്ററിൽ 30 കേസുകൾ കൂടി പുതുതായി സ്ഥിരീകരിച്ചതിനു പിന്നാലെയാണ്  ക്വീൻസ്ലാന്റും വിക്ടോറിയയും അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കിയത്.
ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്നുള്ള ആർക്കും തിങ്കളാഴ്ച മുതൽ വിക്ടോറിയയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു.

സമാനമായ നിയന്ത്രണമാണ് ക്വീൻസ്ലാന്റ് സർക്കാരും പ്രഖ്യാപിച്ചത്. സെൻട്രൽ കോസ്റ്റ് മേഖലയിലുള്ളവർക്കും ഈ യാത്രാ നിരോധനം ബാധകമാണ്.
സിഡ്നിയിൽ നിന്ന് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന ക്വീൻസ്ലാന്റുകാർക്ക് ചൊവ്വാഴ്ച പുലർച്ചെ ഒരു മണി വരെ സമയം നൽകും.
അതിനകം തിരിച്ചെത്തിയാൽ വീട്ടിൽ സ്വയം ഐസൊലേറ്റ് ചെയ്യാം. കൊവിഡ് പരിശോധന നടത്തേണ്ടിയും വരും.

അതിനു ശേഷം തിരിച്ചെത്തുന്ന ക്വീൻസ്ലാന്റുകാർ നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പോകേണ്ടിവരും.

NSWൽ കേസുകൾ കൂടുകയാണെങ്കിൽ ഉടൻ ദേശീയ ക്യാബിനറ്റ് യോഗം വിളിച്ചുചേർക്കണമെന്നും ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേ ആവശ്യപ്പെട്ടു.  

സിഡ്നി നോർതേൺ ബീച്ചസ് മേഖലയെ നേരത്തേ വിക്ടോറിയൻ സർക്കാർ റെഡ് സോണായി പ്രഖ്യാപിച്ചിരുന്നു. ഈ റെഡ് സോൺ ഗ്രേറ്റർ സിഡ്നി മേഖലയ്ക്ക് പൂർണമായി ബാധകമാക്കുകയാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു. 

ഗ്രേറ്റർ സിഡ്നി, സെൻട്രൽ കോസ്റ്റ് മേഖലകൾ സന്ദർശിച്ച മറ്റുള്ളവർക്കും പ്രവേശനം അനുവദിക്കില്ല.
ആരെങ്കിലും ഈ പ്രദേശങ്ങളിൽ നിന്ന് എത്തിയാൽ 14 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഉണ്ടാകും.
എന്നാൽ, ഗ്രേറ്റർ സിഡ്നി, സെൻട്രൽ കോസ്റ്റ് മേഖലകളിൽ നിന്ന് തിരിച്ചെത്തുന്ന വിക്ടോറിയക്കാർക്ക് 24 മണിക്കൂർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച അർദ്ധരാത്രിക്ക് മുമ്പ് തിരിച്ചെത്തുന്ന വിക്ടോറിയക്കാർ സ്വന്തം വീട്ടിൽ ക്വാറന്റൈൻ ചെയ്താൽ മതിയാകും.

എന്നാൽ അവർ കൊവിഡ് പരിശോധന നടത്തണം.
തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം തിരിച്ചെത്തുന്ന വിക്ടോറിയക്കാരും നിർബന്ധിത ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം.
തിരിച്ചെത്തി ക്രിസ്ത്മസ് ദിവസം ഹോട്ടൽ ക്വാറന്റൈനിൽ കഴിയണമോ,  അതോ സിഡ്നിയിൽ തുടരണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ടാകുമെന്നും പ്രീമിയർ പറഞ്ഞു.

ഏറെ കടുത്ത തീരുമാനമാണ് ഇതെന്നും, എന്നാൽ വിക്ടോറിയക്കാരെ സുരക്ഷിതരാക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിക്ടോറിയയിലേക്ക് യാത്ര ചെയ്യാൻ നേരത്തേ പെർമിറ്റ് കിട്ടിയവർ വീണ്ടും പെർമിറ്റിന് അപേക്ഷിക്കേണ്ടി വരും. ഇന്ന് വൈകിട്ട് മുതൽ സർവീസസ് വിക്ടോറിയ വെബ്സൈറ്റിൽ പുതിയ പെർമിറ്റുകൾ ലഭ്യമാകും.

അതിർത്തിയിൽ കനത്ത പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തുമെന്നും ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.

എന്നാൽ NSW-വിക്ടോറിയ അതിർത്തി മേഖലയിലുള്ളവർക്ക് പെർമിറ്റ് ആവശ്യമുണ്ടാകില്ല.

സൗത്ത് ഓസ്ട്രേലിയയും ക്വാറന്റൈൻ പ്രഖ്യാപിച്ചു

ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്നുള്ളവർക്ക് സൗത്ത് ഓസ്ട്രേലിയയിലും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചു.

ഞായറാഴ്ച അർദ്ധരാത്രി മുതൽ ഇത് ബാധകമാകും.
South Australia COVID-19
South Australia Premier Steven Marshall Source: SBS
ഇവർ മൂന്നു തവണ കൊവിഡ് പരിശോധന നടത്തുകയും വേണം. എത്തുമ്പോഴും, ക്വാറന്റൈന്റെ അഞ്ചാം ദിവസവും, 12ാം ദിവസവും.

നോർതേൺ ബീച്ചസ് മേഖലയിൽ നിന്നുള്ളവർക്ക് സൗത്ത് ഓസ്ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കില്ല.

NSWന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പരിശോധന നടത്തേണ്ടി വരുമെങ്കിലും ഐസൊലേഷൻ വേണ്ടിവരില്ല.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at Please check the relevant guidelines for your state or territory: 


Share
Published 20 December 2020 12:47pm
Updated 20 December 2020 4:40pm
By Deeju Sivadas


Share this with family and friends