ഹോട്ടൽ ക്വാറന്റൈൻ ഇപ്പോൾ നിർത്തലാക്കില്ലെന്ന് NSW; രാജ്യാന്തര വിദ്യാർത്ഥികൾക്കും ഹോട്ടൽ ക്വാറന്റൈൻ പരിഗണനയിൽ

വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരെ ഹോട്ടലുകളിൽ ക്വാറന്റൈനിൽ പാർപ്പിക്കുന്ന നടപടി തുടരുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ വ്യക്തമാക്കി.

NSW premier Gladys Berejiklian.

NSW premier Gladys Berejiklian. Source: AAP

വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നവരെ മാർച്ച് അവസാനം മുതൽ സർക്കാർ ചെലവിൽ ഹോട്ടൽ ക്വാറന്റൈനിൽ പാർപ്പിക്കുകയാണ്.

മില്യൺ കണക്കിന് ഡോളറാണ് സംസ്ഥാന സർക്കാരുകൾക്ക് ഇതിനായി ചെലവായിരിക്കുന്നത്.

കൊറോണ ബാധയുടെ സാഹചര്യം മെച്ചപ്പെട്ടതോടെ ക്വാറന്റൈനുള്ള ചിലവ് യാത്രക്കാരിൽ നിന്ന് തന്നെ ഈടാക്കണം എന്ന ആവശ്യവുമായി ക്വീൻസ്ലാന്റ് സർക്കാർ മുന്നോട്ടുവന്നിരുന്നു. ഹോട്ടൽ ക്വാറൻറൈൻ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്.

എന്നാൽ, ഹോട്ടൽ ക്വാറന്റൈൻ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറായിട്ടില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരിലാണ് ഇപ്പോഴും പ്രധാനമായും രോഗബാധ കാണുന്നതെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. യാത്ര കഴിഞ്ഞ് ക്വാറന്റൈനിൽ കഴിയുന്നവരിൽ നാലു ശതമാനം പേരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ട്.

സമൂഹത്തിലെ വൈറസ്ബാധ നിയന്ത്രിക്കാനും, സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാനും സ്വീകരിച്ച ഏറ്റവും പ്രധാന നടപടികളിലൊന്നാണ് ഹോട്ടൽ ക്വാറന്റൈനെന്നും, ഇനിയും അത് തുടരേണ്ടി വരുമെന്നും ഗ്ലാഡിസ് ബെറെജെക്ലിയൻ വ്യക്തമാക്കി.

രാജ്യാന്ത വിദ്യാർത്ഥികളെയും പരിഗണിക്കും

രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയയിലേക്ക് വരാൻ അനുമതി നൽകിയാൽ അവർക്കും ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രീമിയർ പറഞ്ഞു.

സംസ്ഥാന അതിർത്തികൾ തുറന്നാൽ മാത്രമേ രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കുള്ളൂ എന്നാണ് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരുകൾ ഇതിന് തയ്യാറായാൽ ജൂലൈ മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ അനുവദിക്കും എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
അതേസമയം, വിദ്യാർത്ഥികളെ അനുവദിച്ചാലും ക്വാറന്റൈൻ കാലാവധി 14 ദിവസത്തിൽ നിന്ന് കുറയ്ക്കാൻ കഴിയില്ലെന്ന് ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

മൂന്നു പേർക്കാണ് സംസ്ഥാനത്ത് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പേരും വിദേശത്തു നിന്ന് തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്നവരാണ്.
ഇല്ലവാര മേഖലയിൽ പ്രായം 20കളിലുള്ള ഒരു യുവാവിനും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സ്രോതസ് കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണ്.

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകുന്നതോടെ വൈറസിന്റെ രണ്ടാം വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയുണ്ടെന്നും പ്രീമിയർ പറഞ്ഞു.

കെട്ടിടങ്ങൾക്കുള്ളിൽ 50 പേർ മാത്രം എന്ന നിയന്ത്രണം ജൂലൈ ഒന്നു മുതൽ അവസാനിപ്പിക്കും. നാലു ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിയന്ത്രണമാകും തുടർന്ന് ഉണ്ടാവുക.

40,000 പേർക്ക് വരെ ഇരിക്കാവുന്ന സ്റ്റേഡിയങ്ങളിലും മറ്റ് ഔട്ട്ഡോർ സാംസ്കാരിക വേദികളിലും 25 ശതമാനം പേരെ പരിപാടികളിൽ പങ്കെടുക്കാനും അനുവദിക്കും.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at .


Share
Published 15 June 2020 12:59pm


Share this with family and friends