കൊവിഡ് മൂലമുള്ള ശ്വാസകോശത്തിലെ രോഗാവസ്ഥ ഗുരുതരമാകാൻ കാരണമാകുന്ന ഒരു ജീൻ ദക്ഷിണേഷ്യൻ സമൂഹത്തിൽപ്പെട്ടവരിൽ കാണുന്നതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നുള്ള നേച്ചർ ജനറ്റിക്സ് എന്ന പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അപകട സാധ്യത കൂട്ടുന്ന LZTFL1 എന്ന ജീൻ ദക്ഷിണേഷ്യൻ സമൂഹത്തിൽപ്പെട്ട അറുപത് ശതമാനം പേരിലും കാണുന്നതായാണ് പഠനത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇതേ ജീൻ 15 ശതമാനം യൂറോപ്യൻ വംശജരിൽ മാത്രമാണ് കാണുന്നതെന്നും വ്യക്തമാക്കുന്നു.
വൈറസിനെതിരെ ശ്വാസകാശത്തിൽ പ്രതിരോധ സംവിധാനം സജീവമാക്കുന്നത് LZTFL1 എന്ന ജീൻ തടയാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ.
അതെസമയം ഈ ജീനിന്റെ സാന്നിധ്യം വിവിധ വംശജരെ സ്വാധീനിക്കുന്നത് ഒരു പോലെയല്ല എന്നത് നിർണായകമായ കണ്ടെത്തലാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ പ്രൊഫസർ ജെയിംസ് ഡേവിസ് ചൂണ്ടിക്കാട്ടി.
ഇത് മൂലമാകാം കൊവിഡ് രോഗം ചിലരിൽ വളരെ ഗുരുതരമായി ബാധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതെസമയം ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിൽ ഈ ജീൻ മാറ്റം വരുത്തുന്നില്ല എന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ വാക്‌സിൻ സ്വീകരിക്കുന്നത് സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് സഹായിച്ചേക്കുമെന്നും പ്രൊഫസർ ഡേവിസ് ബിബിസി യോട് പറഞ്ഞു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാഹചര്യം സങ്കീര്‍ണമാകാൻ മറ്റ് കാരണങ്ങളും ഉണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുഗതാഗതം, പൊതുജനവുമായി നേരിട്ട് ഇടപഴകുന്ന തൊഴിലുകൾ, നിരവധി പേർ ഒരുമിച്ച് വസിക്കുന്ന വീടുകൾ എന്നിവ ഇതിൽ ഉൾപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക മോളിക്യൂലർ സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെയാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. .