കഴിഞ്ഞയാഴ്ചയാണ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ കൊവിഡ് പരിശോധനയ്ക്ക് വിധേയയായത്.
എന്നാൽ, പരിശോധന നടത്തിയ ശേഷം ഫലം വരുന്നതുവരെ സ്വയം ഐസൊലേറ്റ് ചെയ്യണം എന്ന സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഉത്തരവ് പ്രീമിയർ പാലിച്ചില്ല എന്നാണ് വിമർശനം.
പരിശോധന നടത്തിയ ശേഷം പാർലമെന്റിൽ വിവിധ മീറ്റിംഗുകളിൽ പ്രീമിയർ പങ്കെടുതത്തായും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം, നിരവധി പേർ പ്രീമിയറുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കൊവിഡ് പരിശോധന നടത്തിക്കഴിഞ്ഞാൽ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും, പൊതുസ്ഥലങ്ങളിലേക്ക് പോകാനോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാനോ പാടില്ലെന്നുമാണ് NSW ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.
പരിശോധനാ ഫലം വരുന്നതുവരെ സ്വയം ഐസൊലേറ്റ് ചെയ്തില്ല എന്ന് പ്രീമിയറും സമ്മതിച്ചു.
എന്നാൽ അതൊരു തെറ്റായ നടപടിയായിരുന്നില്ല എന്നാണ് പ്രീമിയർ ചൂണ്ടിക്കാട്ടിയത്.
ബജറ്റ് അവതരണ ദിവസം ശബ്ദം നഷ്ടമായെന്ന് തോന്നിയതുകൊണ്ടാണ് പരിശോധന നടത്തിയതെന്ന് ബെറെജെക്ലിയൻ ചാനൽ നയനോട് പറഞ്ഞു.
തൊണ്ടവേദനയോ, മറ്റ് കൊവിഡ് ലക്ഷണങ്ങളോ ഇല്ലായിരുന്നുവെന്നും, ശബ്ദം കുറയുന്നു എന്നു തോന്നിയതുകൊണ്ട് മുൻകരുതൽ എന്ന നിലയിൽ മാത്രമായിരുന്നു പരിശോധന നടത്തിയതെന്നും പ്രീമിയർ വ്യക്തമാക്കി.
സാധാരണ ഒരാൾ പരിശോധന നടത്തേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നാൽ താൻ കൂടുതൽ ജാഗ്രത പുലർത്തിയതുകൊണ്ടാണ് പരിശോധന നടത്തിയത്.
പരിശോധന നടത്തി രണ്ടു മണിക്കൂറിനുള്ളിൽ ഫലം ലഭിച്ചതായും പ്രീമിയർ അറിയിച്ചു.
എന്നാൽ, ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കാമായിരുന്നു എന്ന കാര്യം പ്രീമിയർ തുറന്നു സമ്മതിച്ചു.
ഓഫീസ് മുറിയിലെത്തി പലരും തന്നെ കണ്ടെങ്കിലും, സാമൂഹ്യ അകലം പാലിച്ചിരുന്നു എന്നാണ് പ്രീമിയർ പറഞ്ഞത്.
പക്ഷേ “ഓഫീസിന്റെ വാതിൽ അടച്ചിടാമായിരുന്നു” എന്ന് ബെറെജെക്ലിയൻ പറഞ്ഞു.
അതേസമയം, പ്രീമിയർ നിയമത്തിന് മുകളിലല്ലെന്ന് പ്രതിപക്ഷ ആരോഗ്യവക്താവ് റയാൻ പാർക്ക് ചൂണ്ടിക്കാട്ടി.
കൊവിഡ് പരിശോധന നടത്തിയാൽ നെഗറ്റീവ് ഫലം കിട്ടുന്നതുവരെ ഐസൊലേറ്റ് ചെയ്യണം എന്ന നിയമം എല്ലാവർക്കും ബാധകമാണെന്നും, പരിശോധന നടത്തിയതിന്റെ സമയക്രമം വ്യക്തമായി പുറത്തുവിടാൻ പ്രീമിയർ തയ്യാറാകണമെന്നും റയാൻ പാർക്ക് പറഞ്ഞു.
കഴിഞ്ഞ 17 ദിവസമായി ന്യൂ സൗത്ത് വെയിൽസിൽ പ്രാദേശികമായ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിക്കുന്നത്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at
Please check the relevant guidelines for your state or territory: , , , , , , .