വിക്ടോറിയക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള മാർഗരേഖയാണ് ഇന്ന് (ഞായറാഴ്ച) സർക്കാർ പുറത്തുവിട്ടത്.
സ്കൂളുകളും ഹോസ്പിറ്റാലിറ്റി മേഖലകളും തുറന്ന് പ്രവർത്തിക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകളാണ് മാർഗരേഖയിൽ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വെളിപ്പെടുത്തിയത്. വാക്‌സിനേഷൻ നിരക്ക് ഉയരുന്നതിനനുസരിച്ച് ഘട്ടം ഘട്ടമായുള്ള ഇളവുകളാണ് സർക്കാർ നടപ്പാക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് 43 ശതമാനം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്. 71 ശതമാനം പേർ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞു.
സെപ്റ്റംബർ 26ന് ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 80 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കൂടുതൽ ഇളവുകൾ നടപ്പാക്കും. എന്നാൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാകും ഈ ഇളവുകൾ.
ഇളവുകൾ ഇങ്ങനെ:
- ഗോൾഫ്, ടെന്നീസ്, തുടങ്ങിയ കായിക വിനോദങ്ങൾ തുടങ്ങും
- VCE അവസാന വർഷ വിദ്യാർത്ഥികൾക്ക് ഒക്ടോബർ ആറ് മുതൽ സ്കൂളിലേക്ക് മടങ്ങാം
- ഒക്ടോബർ അഞ്ചിന് GAT പരീക്ഷക്ക് ഇരിക്കാം
- ഒക്ടോബർ 18 മുതൽ പ്രെപ്പിലെ കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസവും, ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ട് ദിവസവും സ്കൂളുകളിലേക്ക് മടങ്ങാം
മാർഗരേഖ പ്രകാരം സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ നിരക്ക് 70 ശതമാനം പൂർത്തിയാകുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പാക്കും. ഒക്ടോബർ 26നു ഇത് സാധ്യമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
- ലോക്ക് ഡൗൺ അവസാനിക്കും
- വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഉണ്ടാകില്ല
- എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് ഭാഗികമായി സ്കൂളുകളിലേക്ക് മടങ്ങാം
- കെട്ടിടത്തിന് പുറത്ത് 10 പേർക്ക് ഒത്തുചേരാം
- കർഫ്യു പിൻവലിക്കും
- കമ്മ്യൂണിറ്റി കായിക വിനോദങ്ങൾ തുടങ്ങും
- പബ്ബുകൾ, ക്ലബുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ രണ്ട് വാക്‌സിനും സ്വീകരിച്ച 50 പേർക്ക് കെട്ടടത്തിന് പുറത്ത് ഒത്തുചേരാം
- വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും രണ്ട് ഡോസും സ്വീകരിച്ച 50 പേർക്ക് പങ്കെടുക്കാം
- ഹെയർഡ്രെസ്സിംഗ് തുറക്കും. എന്നാൽ രണ്ട് ഡോസും സ്വീകരിച്ച അഞ്ച് പേർക്ക് മാത്രം പ്രവേശിക്കാം
ഉൾനാടൻ വിക്ടോറിയയിലെ ഇളവുകൾ
- കെട്ടിടത്തിനുള്ളിൽ കമ്മ്യൂണിറ്റി കായിക വിനോദങ്ങൾ തുടങ്ങും
- പബുകൾ, ക്ലബ്ബുകൾ ,റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ രണ്ട് ഡോസും സ്വീകരിച്ച 30 പേർക്ക് ഒത്തുചേരാം
- എല്ലാ കുട്ടികൾക്കും സ്കൂളിലേക്ക് മടങ്ങാം
- ആരാധനാലയങ്ങളിൽ കെട്ടിടത്തിനകത്ത് 30 പേർക്കും പുറത്ത് 50 പേർക്കും ഒത്തുചേരാം
സംസ്ഥാനത്തെ രണ്ട് ഡോസ് വാസിനേഷൻ നവംബർ അഞ്ചോടെ 80 ശതമാനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് കൂടുതൽ ഇളവുകളുണ്ട്.
ഇളവുകൾ
- 10 പേർക്ക് വീടുകളിൽ ഒത്തുചേരാം
- കെട്ടിടത്തിനകത്ത് മാത്രം മാസ്ക് ധരിച്ചാൽ മതി
- എല്ലാ റീറ്റെയ്ൽ സ്ഥാപനങ്ങളും തുറക്കും
- കെട്ടിടത്തിന് പുറത്ത് 30 പേർക്ക് ഒത്തുചേരാം
- ചൈൽഡ് കെയർ തുറക്കും
- രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് തൊഴിലിടങ്ങളിലേക്ക് മടങ്ങാം
- പബുകൾ, ക്ലബ്ബുകൾ ,റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ രണ്ട് ഡോസും സ്വീകരിച്ച 150 പേർക്ക് ഒത്തുചേരാം
രണ്ട് ഡോസും സ്വീകരിച്ച മുതിർന്നവർക്ക് പഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാം
ഇനി 12 വയസിന് മേൽ പ്രായമായ 80 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ദേശീയ കൊവിഡ് സുരക്ഷാ പദ്ധതിയനുസരിച്ച് ഇളവുകൾ നടപ്പാക്കും.
ക്രിസ്ത്മസോടെ 30 പേർക്ക് വീടുകളിൽ ഒത്തുചേരാവുന്ന വിധത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രീമിയർ അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ നിരക്ക് 70 ശതമാനം കടന്നതോടെ, ശനിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം. കൂടാതെ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച രണ്ട് പേർക്ക് പുറത്ത് ഒത്തുചേരാൻ അനുവാദം നൽകി. വാക്‌സിൻ എടുക്കാത്ത രണ്ട് പേർക്കും പുറത്തു ഒത്തുചേരാം.
മെൽബണിലെ ലോക്ക്ഡൗൺ ഒന്നര മാസം പിന്നിടുമ്പോൾ പ്രതിദിന കേസുകളുടെ എണ്ണം 500 കടന്നിരിക്കുകയാണ്.
സംസ്ഥാനത്ത് പുതുതായി 507 കേസുകൾ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 43 ശതമാനം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്. 71 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചു.