ചില ക്ലസ്റ്ററുകൾ ഒഴിച്ചു നിർത്തിയാൽ രാജ്യത്ത് കൊറോണവൈറസ് ബാധ നിയന്ത്രണവിധേയമായിക്കഴിഞ്ഞതിനാലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ സംസ്ഥാനങ്ങൾ തയ്യാറായത്.
ഇപ്പോൾ പുതുതായി വൈറസ് ബാധ കണ്ടെത്തുന്നത് രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ്. ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും.
ഇരു സംസ്ഥാനങ്ങളിലും ശനിയാഴ്ച ഓരോ പുതിയ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
ഈ സാഹചര്യത്തിലാണ്, നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഇതുവരെ കർശന നിലപാട് സ്വീകരിച്ചിരുന്ന വിക്ടോറിയ കൂടുതൽ ഇളവുകൾ തീരുമാനിച്ചത്.
ന്യൂ സൗത്ത് വെയിൽസും, ക്വീൻസ്ലാന്റും നേരത്തേ പ്രഖ്യാപിച്ച ഇളവുകൾ വിപുലീകരിക്കുകയും ചെയ്തു.
വിക്ടോറിയയിൽ ജൂൺ ഒന്ന് തിങ്കളാഴ്ച മുതൽ വീടുകളിലും, കെട്ടിടങ്ങൾക്ക് പുറത്തുള്ള മറ്റു സ്ഥലങ്ങളിലും 20 പേർക്ക് വരെ ഒത്തുകൂടാൻ അനുവാദം നൽകും. വീട്ടിൽ ഒത്തുകൂടുമ്പോൾ അവിടെ താമസിക്കുന്നവർ ഉൾപ്പെടെയാണ് 20 പേർ.
നിലവിൽ അഞ്ചു പേർക്ക് മാത്രമായിരുന്നു വീടുകൾ സന്ദർശിക്കാൻ അനുമതി. പുറത്ത് പത്തു പേർക്ക് ഒത്തുകൂടാനും.
മറ്റു സ്ഥലങ്ങളിൽ രാത്രി കഴിച്ചുകൂട്ടാനും അനുവാദം നൽകും. അതായത്, മറ്റു വീടുകളിലും, ഹോളിഡേ ഹോമുകളിലുമെല്ലാം താമസിക്കാം.
ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ബ്യൂട്ടി തെറാപ്പി, ടാറ്റൂ സ്റ്റുഡിയോ തുടങ്ങിയവയും പ്രവർത്തിക്കാൻ അനുമതി നൽകും. ഒരു സമയം 20 പേർ എന്ന പരിധി ഇവയ്ക്ക് ബാധകമാണ്. റെസ്റ്റോറന്റുകളിലും കഫെകളിലും ജൂൺ ഒന്നു മുതൽ 20 പേരെ അനുവദിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ബൂട്ട് ക്യാംപുകൾ, റിയൽ എസ്റ്റേറ്റ് ഓക്ഷനുകൾ, മതപരമായ ചടങ്ങുകൾ എന്നിവയിലും 20 പേരെ വരെ അനുവദിക്കും.

Victorian Premier Daniel Andrews Source: AAP
ഇളവുകൾ പ്രഖ്യാപിക്കാൻ വൈകുന്ന വിക്ടോറിയൻ സർക്കാരിന്റെ നടപടിയെ ഫെഡറൽ സർക്കാർ നേരത്തേ വിമർശിച്ചിരുന്നു.
എന്നാൽ കരുതലോടും ജാഗ്രതയോടെയും മാത്രമേ ഇളവുകൾ നൽകൂ എന്നാണ് തീരുമാനമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
സ്ഥിതി ഇതുപോലെ നിയന്ത്രണത്തിൽ മുന്നോട്ടുപോയാൽ ജൂൺ 22 മുതൽ ജിമ്മുകളും, മറ്റ് വിനോദോപാധികളും പ്രവർത്തനം തുടങ്ങുന്നതു, സിനിമാ ഹാളുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം 50 പേരെ അനുവദിക്കുന്നതും പരിഗണിക്കുമെന്നും പ്രീമിയർ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിൽ ജൂൺ ഒന്നു മുതൽ നിരവധി സൗന്ദര്യ വർദ്ധന സേവനങ്ങൾക്ക് അനുമതി നൽകുമെന്ന് ആരോഗ്യമന്ത്രി ബ്രാഡ് ഹസാഡ് പ്രഖ്യാപിച്ചു.
വാക്സിംഗ്, നെയിൽ ആന്റ് ടാന്നിംഗ് സലൂൺ തുടങ്ങിയവയാണ് പ്രവർത്തിക്കാൻ അനുവദിക്കുന്നത്.
കൊവിഡ് സുരക്ഷിത പ്രവർത്തന പദ്ധതി തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്കാണ് തുറക്കാൻ അനുവാദം നൽകുന്നതെന്നും, നാലു ചതുരശ്ര മീറ്ററിൽ ഒരാൾ എന്നതുപോലുള്ള സാമൂഹിക നിയന്ത്രണങ്ങൾ തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ജൂൺ ഒന്നു മുതൽ റെസ്റ്റോറന്റുകളിലും കഫെകളിലും 50 പേരെ വരെ അനുവദിക്കുമെന്ന് പ്രീമിയർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ക്വീൻസ്ലാന്റിൽ കമ്മ്യൂണിറ്റി തലത്തിലുള്ള കായിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനായി ഫണ്ടിംഗ് പ്രഖ്യാപിച്ചു.
ജൂൺ 13ന് നിലവിൽ വരുന്ന രണ്ടാം ഘട്ട ഇളവുകളുടെ ഭാഗമായി പ്രാദേശിക കായിക ക്ലബുകൾക്ക് ഫണ്ടിംഗ് നൽകും. ഹാൻഡ് സാനിട്ടൈസറുകളും മറ്റ് അണുനശീകരണികളുമെല്ലാം വാങ്ങുന്നതിനാണ് ഇത്.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 3,000 ക്ലബുകൾക്ക് 20,000 ഡോളർ വീതം സഹായം നൽകുന്നുണ്ട്.
കായികരംഗം വീണ്ടും സജീവമാക്കുന്നതിനായി റിട്ടേൺ ടു പ്ലേ പാക്കേജിൽ 51.3 മില്യൺ ഡോളറാണ് പ്രഖ്യാപിച്ചത്.
കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായ മാതാപിതാക്കളുടെ കുട്ടികൾക്ക് കായികരംഗത്തേക്ക് തിരിച്ചെത്താൻ150 ഡോളർ വരെ സഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at .