750 ഡോളര്‍ വരെ ഒറ്റത്തവണ സഹായം: ഓസ്‌ട്രേലിയ 17.6 ബില്യണിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

കൊറോണ വൈറസ് ബാധ മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫെഡറല്‍ സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

Prime Minister Scott Morrison

Prime Minister Scott Morrison Source: AAP

കൊറോണയെ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുകയും, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ ഏര്‌പ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് ഓസ്‌ട്രേലിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നത് തടയാന്‍ അടിയന്തരമായുള്ള ഉത്തേജക നടപടിയാണ് ഇതെന്ന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

ഫാമിലി ടാക്‌സ് ബെനഫിറ്റും, പെന്‍ഷനും, തൊഴിലില്ലായ്മാ വേതനവും ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ ഫണ്ട് ലഭിക്കുന്നവര്‍ക്ക് 750 ഡോളര്‍ വരെ ഒറ്റത്തവണ സഹായം നല്‍കുന്നതാണ് പാക്കേജിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.

60 ലക്ഷത്തോളം ഓസ്‌ട്രേലിയക്കാര്‍ക്ക് ഇത് ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Australian Prime Minister Scott Morrison (right) and Australian Treasurer Josh Frydenberg speak to the media during a press conference at Parliament House in Canberra, Thursday, March 12, 2020. (AAP Image/Lukas Coch) NO ARCHIVING
Treasurer Josh Frydenberg and Prime Minister Scott Morrison announced measures to curb the economic impact of coronavirus. Source: AAP
ജനങ്ങളെ വിപണിയിലേക്ക് വീണ്ടും സജീവമാക്കാനും, അതിലൂടെ സാമ്പത്തിക രംഗത്തിന് ഉണര്‍വ് നല്‍കാനുമാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് ബാധ മൂലമോ, ഐസൊലേഷന്‍ മൂലമോ ജോലി നഷ്ടമാകുന്ന കാഷ്വല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സിക്ക്‌നെസ് അലവന്‍സ് ലഭിക്കുന്നതിന് വെയിറ്റിംഗ് കാലാവധി ഒഴിവാക്കി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വിവിധ സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഒരാഴ്ച മുതല്‍ 26 ആഴ്ച വരെയാണ് സാധാരണ ഇത്തരത്തില്‍ കാത്തിരിക്കേണ്ട കാലാവധി.

അതേസമയം, കാഷ്വല്‍ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തായിരിക്കും ഈ ആനുകൂല്യം നല്‍കുക.

500 മില്യണ്‍ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നര ലക്ഷം ഡോളര്‍ വരെയുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടനടി നികുതി എഴുതി തള്ളുന്നതാണ് ഈ പദ്ധതി. ജൂണ്‍ 30 വരെ വാങ്ങുന്ന ബിസിനസ് ആവശ്യത്തിനുള്ള സാധനങ്ങള്‍ക്കെല്ലാം ഈ ഇളവ് ലഭിക്കും.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനുമായി ചെറുകിട-ഇടത്തരം  ബിസിനസുകള്‍ക്ക് 2,000 ഡോളര്‍ മുതല്‍ 25,000 ഡോളര്‍ വരെ സാമ്പത്തിക ആനുകൂല്യം നല്‍കും. 6.7 ബില്യണ്‍ ഡോളറാകും ഇതിനായി ചെലവാക്കുക.

അപ്രന്റീസുമാരുടെ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനായി 1.3 ബില്യണ്‍ ഡോളറും സര#്ക്കാര്‍ നല്‍കും.

ടൂറിസം മേഖലയ്ക്ക് ഒരു ബില്യണ്‍ ഡോളറിന്റെ പാക്കേജും പ്രഖ്യാപിച്ചു.

കൊറോണ പടര്‍ന്നുപിടിച്ചതോടെ ബജറ്റ് ലാഭത്തിലാകുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷകളും ഇല്ലാതായിട്ടുണ്ട്.


Share
Published 12 March 2020 12:50pm
Updated 12 March 2020 4:18pm


Share this with family and friends