Breaking

സിഡ്നിയുടെ നാലു മേഖലകളിൽ ലോക്ക്ഡൗൺ; പുതിയ 22 കൊവിഡ് കേസുകൾ കൂടി

സിഡ്നിയിലെ പുതിയ കൊവിഡ് ക്ലസ്റ്ററിൽ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, നാല് മേഖലകളിൽ ജീവിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും “സ്റ്റേ അറ്റ് ഹോം” നിയന്ത്രണം പ്രഖ്യാപിച്ചു. ഗ്രേറ്റർ സിഡ്നി മേഖലയിലെ നിയന്ത്രണങ്ങൾ നീട്ടിയിട്ടുമുണ്ട്.

Residents and visitors to the eastern suburbs get tested for COVID-19 at St Vincents Hospital pop-up testing clinic at Bondi Beach in Sydney.

Residents and visitors to the eastern suburbs get tested for COVID-19 at St Vincents Hospital pop-up testing clinic at Bondi Beach in Sydney. Source: AAP

22 പുതിയ പ്രാദേശിക രോഗബാധയാണ് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച രാവിലെ സ്ഥിരീകരിച്ചത്.

ഇതോടെ, സിഡ്നി നഗരം, വൂളാര, വേവർലി, റാൻഡ്വിക്ക് എന്നീ മേഖലകളിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ഈ മേഖലകളിൽ ജീവിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സ്റ്റേ അറ്റ് ഹോം ഉത്തരവാണ് നൽകിയിരിക്കുന്നത്.

ഏറ്റവും അവശ്യ സാഹചര്യങ്ങളിലല്ലാതെ അവർ വീട്ടിന് പുറത്തിറങ്ങരുത് എന്നാണ് ഉത്തരവ്.

സിഡ്നിയുടെയോ, സംസ്ഥാനത്തിന്റെയോ മറ്റേതെങ്കിലും പ്രദേശങ്ങളിൽ ജീവിക്കുന്നവർ ഈ നാലു മേഖലകളിൽ ജോലി ചെയ്യുകയാണെങ്കിൽ, അവർക്കും ലോക്ക്ഡൗൺ ബാധകമാണ്.

ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും ജോലിക്കിടെ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും, അത് മറ്റ് പ്രദേശങ്ങളിലേക്ക് കൂടി പടരുന്നത് ഒഴിവാക്കാനാണ് ഈ സ്റ്റേ അറ്റ് ഹോം ഉത്തരവെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

അവശ്യസാധനങ്ങൾ വാങ്ങാൻ, ജോലിക്ക് പോകാൻ (വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ മാത്രം), പഠനത്തിന് (വീട്ടിലിരുന്ന് പഠിക്കാൻ കഴിയില്ലെങ്കിൽ മാത്രം), വ്യായാമത്തിന്, ചികിത്സയ്ക്കും പരിചരണത്തിനും എന്നീ കാര്യങ്ങൾക്കായി പുറത്തിറങ്ങാൻ അനുവാദമുണ്ടാകും.

പൊതു സ്ഥലങ്ങളിലും പൊതു വാഹനങ്ങളിലും മാസ്ക് നിർബന്ധമാക്കിയതും, സന്ദർശക പരിധിയും ഉൾപ്പെടെ ഗ്രേറ്റർ സിഡ്നിയുടെ മറ്റു ഭാഗങ്ങളിലുള്ള നിയന്ത്രണങ്ങൾ നീട്ടിയിട്ടുമുണ്ട്.

ജൂലൈ രണ്ട് വെള്ളിയാഴ്ച അർദ്ധരാത്രി വരെയാണ് അത് നീട്ടിയത്.

22 പുതിയ കേസുകൾ സ്ഥിരീകരിച്ചതിനു പിന്നാലെ, വരും ദിവസങ്ങളിൽ കേസ് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് പ്രീമിയർ അറിയിച്ചു.
വിമാനത്താവളത്തിലെ ഒരു ഡ്രൈവർക്ക് കഴിഞ്ഞ ബുധനാഴ്ച ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷം പത്തു ദിവസം കൊണ്ട് ഇപ്പോൾ 71 കേസുകളായിട്ടുണ്ട്.

ഇതിൽ 65ഉം ബോണ്ടായി ക്ലസ്റ്ററിലാണ്.

സ്രോതസ് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കേസുകൾ കൂടിയാൽ നിയന്ത്രണങ്ങൾ ഇനിയും ശക്തമാക്കുമെന്നും പ്രീമിയർ സൂചന നൽകി.


Share
Published 25 June 2021 11:52am
By SBS Malayalam
Source: SBS


Share this with family and friends