കൊറോണവൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഒട്ടേറെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
ലക്ഷണങ്ങളൊന്നുമില്ലാത്ത കൊവിഡ് ബാധയെക്കുറിച്ചും നിരവധി രാജ്യങ്ങളിൽ പഠനം നടക്കുന്നുണ്ട്. ഐസ്ലാൻറ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളെപ്പോലെ, ഓസ്ട്രേലിയയും ഇക്കാര്യം സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്.
ചൈനയിൽ നടത്തിയ ഒരു ഗവേഷണത്തിൽ 42.3 ശതമാനം രോഗികൾക്കും ലക്ഷണങ്ങളൊന്നുമില്ല എന്ന് കണ്ടെത്തിയതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ഒരു ഓപ്പൺ പേപ്പർ പറയുന്നു.
ഓസ്ട്രേലിയൻ ഗവേഷകർ നടത്തിയ മറ്റൊരു പഠനവും സമാനമായ ഫലം കാണിക്കുന്നുണ്ട്. ഗ്രെഗ് മോർട്ടിമർ ക്രൂസ് കപ്പലിലെ യാത്രക്കാരിൽ കൊറോണ ബാധ സ്ഥിരീകരിച്ച പത്തിൽ എട്ടു പേർക്കും ഒരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല എന്നാണ് മെഡിക്കൽ ജേണലായ തൊറോക്സിൽ പ്രസിദ്ധീകരിച്ച ഈ പഠനം വ്യക്തമാക്കുന്നത്.
പ്രീ-സിംപ്റ്റമാറ്റിക്ക് രോഗവ്യാപനവും, അസിംപ്റ്റമാറ്റിക് വ്യാപനവും
പ്രീ-സിംപ്റ്റമാറ്റിക്ക് എന്നത് ഒരാൾക്ക് വൈറസ് ബാധിച്ചുകഴിഞ്ഞ്, രോഗലക്ഷണങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള സമയമാണ്. ലക്ഷണങ്ങളില്ലെങ്കിലും ഈ സമയത്ത് വൈറസ് പകരാൻ സാധ്യതയുണ്ട്. പിന്നീട് ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യും.
എന്നാൽ അസിംപ്റ്റമാറ്റിക് ട്രാൻസ്മിഷൻ എന്നത് ഒരു ഘട്ടത്തിലും രോഗലക്ഷണങ്ങൾ കാണിക്കാത്തവരിൽ നിന്ന് വൈറസ് പകരുന്നതാണ്.
ഈ രണ്ടു രീതിയിലും കൊവിഡ്-19 വൈറസ് പകരാം എന്നാണ് ഇതുവരെയുള്ള തെളിവുകൾ വ്യക്തമാക്കുന്നതെന്ന് സിഡ്നിയിലെ കിർബി ഇൻസ്റ്റിറ്റ്യൂട്ടിൽ ജൈവസുരക്ഷാ വിഭാഗം മേധാവി പ്രൊഫസർ റൈന മാക്ലിന്റൈ പറഞ്ഞു.
ഏജ്ഡ് കെയറുകളിലും മറ്റും രോഗം സ്ഥിരീകരിച്ചതിൽ 50 ശതമാനത്തിലേറെയും അസിംപ്റ്റമാറ്റിക്, അഥവാ രോഗലക്ഷണങ്ങൾ ഇല്ലാത്തവരായിരുന്നു. അതായത്, ഇവരിൽ നിന്ന് കൊറോണവൈറസ് പകരാം എന്ന് ആർക്കും ഒരു സംശയം പോലും തോന്നിയിരുന്നില്ല.
അതുകൊണ്ടുതന്നെ, ലക്ഷണങ്ങളില്ലാത്തവരെ പരിശോധിക്കണോ എന്ന കാര്യത്തിൽ ഇനിയും ചർച്ചകൾക്ക് പ്രസക്തിയില്ല എന്നാണ് പ്രൊഫ. റൈന മാക്ലിന്റൈ പറയുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് രോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ, ഹൈ-റിസ്ക് എന്നു കരുതുന്ന എല്ലാവരെയും പരിശോധിക്കണം. രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും ഈ പരിശോധന നടത്തണം എന്നാണ് അവരുടെ ശുപാർശ.
വലിയ രീതിയിൽ രോഗം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യങ്ങളിൽ ആന്റിബോഡി പരിശോധന ഫലപ്രദമല്ലെന്നും പ്രൊഫസർ റൈന സൂചിപ്പിച്ചു.
“ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടാൻ 10 മുതൽ 14 വരെ ദിവസങ്ങൾ എടുക്കാം. അതിവേഗം വൈറസ് പടരുന്ന സാഹചര്യത്തിൽ ഇത് പരിശോധിക്കുന്നത് പ്രായോഗികമല്ല.”
വേറിട്ട വിലയിരുത്തലുകൾ
എന്നാൽ എല്ലാ ഗവേഷകരും ഇത്തരം അസിംപ്റ്റമാറ്റിക് രോഗവ്യാപനത്തെക്കുറിച്ച് ഒരേ അഭിപ്രായമല്ല പറയുന്നത്.
പരിശോധന സമയത്ത് രോഗലക്ഷണമില്ലാതിരുന്ന ഭൂരിഭാഗം പേർക്കും പിന്നീട് ലക്ഷണങ്ങൾ ഉണ്ടായി എന്നാണ് ചൈനയിൽ നിന്ന് ഫെബ്രുവരിയിൽ പുറത്തു വന്ന WHO റിപ്പോർട്ട് പറയുന്നത്.
രോഗലക്ഷണങ്ങൾ ഇല്ല എന്നു പറഞ്ഞാൽ, ഒരുലക്ഷണവും ഇല്ല എന്നാണോ, അതോ നേരിയ ക്ഷീണം പോലുള്ള ചെറുലക്ഷണങ്ങൾ ഉള്ളതും അസിംപ്റ്റമാറ്റിക് എന്ന് കണക്കുകൂട്ടുമോ എന്ന കാര്യം വ്യക്തമല്ലെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ പകർച്ചവ്യാധി വിദഗ്ധനായ ഡോ. സഞ്ജയ സേനാനായകെ ചൂണ്ടിക്കാട്ടി.
ലക്ഷണമില്ലാത്തവരിൽ നിന്ന് എത്രത്തോളം രോഗം പകരാം എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു നിഗമനത്തിലേക്കെത്താൻ തടസ്സങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസ്ലാന്റിൽ രോഗം സ്ഥിരീകരിച്ചതിൽ 59 ശതമാനം പേരാണ് രോഗലക്ഷണമില്ലാത്തവർ. ജപ്പാനിൽ ഇത് 30.8 ശതമാനമാണെങ്കിൽ, ചൈനയിലെ മറ്റൊരു പഠനത്തിൽ 80 ശതമാനം പേർക്കും ലക്ഷണങ്ങളില്ലായിരുന്നു എന്നാണ് പറയുന്നത്.
ഇതിൽ ഏതാണ് ശരിയായ അനുപാതം എന്ന് ഇപ്പോഴും വ്യക്തമല്ല എന്നാണ് ഡോ. സേനാനായകെ പറയുന്നത്.
അതേസമയം, രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് എത്രത്തോളം വൈറസ് പടരാം എന്ന് തിരിച്ചറിയുന്നത്, വൈറസിന്റെ രണ്ടാംവരവ് തടയുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണെന്ന് വോൾട്ടർ ആന്റ് എലിസ ഹോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ പകർച്ചവ്യാധി വിദഗ്ധ പ്രൊഫസർ ഇവോ മുള്ളർ ചൂണ്ടിക്കാട്ടി.
സമീപഭാവിയിൽ വൈറസ് എങ്ങനെയാകും കൂടുതൽ പടരുക എന്ന കാര്യം മനസിലാക്കണമെങ്കിൽ ഈ പ്രവണത കൃത്യമായി തിരിച്ചറിയണം.
രോഗലക്ഷണങ്ങളുള്ള ഒരാളെ കണ്ടുപിടിക്കുമ്പോൾ, ലക്ഷണങ്ങളിലാത്ത നാല് വൈറസ് ബാധിതർ കൂടി ഉണ്ടാകും എന്നതാണ് ഇപ്പോൾ വരെ ലഭ്യമായ അനുപാതമെന്നും പ്രൊഫസർ മുള്ളർ പറഞ്ഞു.
ലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിക്കുന്ന രാജ്യങ്ങളിൽ നിന്ന് യഥാർത്ഥ ചിത്രമായിരിക്കില്ല പുറത്തുവരുന്നത് എന്നതിന്റെ സൂചനയാണ് ഇതെന്നും പ്രൊഫസർ മുള്ളർ ചൂണ്ടിക്കാട്ടി.
പുറത്തുവരുന്ന കണക്കുകളുടെ അഞ്ചിരട്ട വരെയാകാം ആ രാജ്യങ്ങളിലെ യഥാർത്ഥ വൈറസ് ബാധിതരുടെ എണ്ണം എന്നാണ് പ്രൊഫസർ മുള്ളർ പറയുന്നത്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.
If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at .