മൊബൈൽ ഫോണിലും കറൻസി നോട്ടിലും 28 ദിവസം വരെ കൊറോണവൈറസ് തങ്ങിനിൽക്കുമെന്ന് പഠനം

കൊവിഡ്-19 രോഗം പടർത്തുന്ന വൈറസ് 28 ദിവസം വരെ മൊബൈൽ ഫോണുകളുടെ ഗ്ലാസിലും, സ്റ്റൈൻലെസ് സ്റ്റീലിലും, പേപ്പർ കറൻസികളിലും സജീവമായി നിൽക്കാമെന്ന് ഓസ്ട്രേലിയൻ പഠനത്തിൽ കണ്ടെത്തി.

A new study has found the new coronavirus can survive on glass surfaces, like phone screens, for 28 days.

A new study has found the new coronavirus can survive on glass surfaces, like phone screens, for 28 days. Source: AAP

കൊവിഡ് ബാധിച്ച ഒരാളിൽ നിന്ന് എത്രകാലം വരെ വൈറസ് പകരാം എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കെയാണ് ഓസ്ട്രേലിയൻ ദേശീയ ശാസ്ത്രഗവേഷണ സ്ഥാപനമായ CSIROയുടെ പഠനഫലം പുറത്തു വന്നിരിക്കുന്നത്.

കൊവിഡിന് കാരണമായ SARS-CoV-2 വൈറസ് സുഷിരങ്ങളില്ലാത്ത, മിനുസമായ പ്രതലങ്ങളിൽ കൂടുതൽ കാലം ജീവിക്കും എന്നാണ് ഈ പഠനം കണ്ടെത്തിയത്.

ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ, വിനൈൽ തുടങ്ങിയ പ്രതലങ്ങളിലാണ് വൈറസിന് കൂടുതൽ കാലം ജീവിക്കാൻ കഴിയുക.

താപനില കുറഞ്ഞ അന്തരീക്ഷത്തിലാണ് വൈറസിന് കൂടുതൽ കാലം ജീവിക്കാൻ കഴിയുന്നതെന്നും കണ്ടെത്തലുണ്ട്.

ഇതോടൊപ്പം, കറൻസി നോട്ടുകളിലും വൈറസിന് കൂടുതൽ കാലം ജീവിക്കാൻ കഴിയും എന്നാണ് പഠനം തെളിയിച്ചത്.
പ്ലാസ്റ്റിക് കറൻസിയെക്കാൾ കൂടുതൽ കാലം പേപ്പർ കറൻസിയിലാണ് വൈറസ് ജീവിക്കുന്നത്.
ഇത്തരം പ്രതലങ്ങളിൽ സാധാരണ ഫ്ലൂ വൈറസ് ജീവിക്കുന്നതിനെക്കാൾ പത്തു ദിവസം വരെ കൂടുതൽ കൊവിഡ് വൈറസ് തങ്ങിനിൽക്കുന്നു എന്നാണ് വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.

മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാളും വളരെ ദീർഘമായ കാലാവധിയാണ് ഇത്.

പല പ്രതലങ്ങളിലും ഏതാനും ദിവസങ്ങൾ വൈറസ് തങ്ങിനിൽക്കും എന്നായിരുന്നു മാർച്ചിൽ പുറത്തുവന്ന പഠനങ്ങൾ പറഞ്ഞത്.

എന്നാൽ, 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മൊബൈൽ ഫോൺ സ്ക്രീൻ പോലുള്ള കണ്ണാടി പ്രതലങ്ങളിൽ 28 ദിവസം വരെ വൈറസ് സജീവമായി നിൽക്കുന്നതായി കണ്ടെത്തിയെന്ന് ഓസ്ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പയേർഡ്നെസ് (ACDP) ഡെപ്യൂട്ടി ഡയറക്ടർ ഡെബ്ബി ഈഗിൾസ് പറഞ്ഞു.

സമാനമായ സാഹചര്യങ്ങളിൽ ഇൻഫ്ലുവെൻസ എ വൈറസ് 17 ദിവസമാണ് ജീവിക്കുന്നത്.
എന്നാൽ 30 ഡിഗ്രിയിലും, 40 ഡിഗ്രിയിലും പഠനം നടത്തിയപ്പോൾ, താപനില കൂടും തോറും വൈറസിന്റെ ആയുസ് കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്.
കൈ കഴുകുന്നതും, പ്രതലങ്ങൾ വൃത്തിയാക്കുന്നതും പോലുള്ള ശുചിത്വപാലനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ പഠനമെന്നും ഡെബ്ബി ഈഗിൾസ് ചൂണ്ടിക്കാട്ടി.

അതേസമയം, ഇത്തരത്തിൽ പ്രതലങ്ങളിൽ തങ്ങിനിൽക്കുന്ന വൈറസ് വഴി രോഗം പടരുന്നതിനുള്ള സാധ്യത എത്രത്തോളമാണ് എന്ന കാര്യം വ്യക്തമായിട്ടില്ല.

എത്രത്തോളം വൈറസ് സാന്ദ്രതയും, എത്ര നേരം ഈ പ്രതലങ്ങളുമായി സമ്പർക്കവും ഉണ്ടെങ്കിൽ രോഗം ബാധിക്കും എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അറിയാൻ കൂടുതൽ പഠനം വേണമെന്നും അവർ വ്യക്തമാക്കി.

അതേസമയം, മാംസ സംസ്കരണ ശാലകൾ പോലുള്ള തണുത്ത മേഖലകളിൽ വൈറസ്ബാധ കൂടുന്നതിന്റെ കാരണം കണ്ടെത്താൻ സഹായിക്കുന്നതാകും ഈ പഠനമെന്ന് ACDP ഡയറക്ടർ ട്രെവർ ഡ്ര്യൂ പറഞ്ഞു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at .


Share
Published 12 October 2020 9:58am
Source: AAP, SBS


Share this with family and friends