ഓസ്ട്രേലിയൻ രാഷ്ട്രീയ-മാധ്യമ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടലുകളാണ് കെവിൻ റഡും ന്യൂസ് കോർപ്പ് മാധ്യമങ്ങളുമായി ഉണ്ടായിട്ടുള്ളത്.
കെവിൻ റഡ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇത് ഏറ്റവും രൂക്ഷമായത്.
2013ൽ ന്യൂസ് കോർപ്പിന്റെ കീഴിലുള്ള ഡെയ്ലി ടെലിഗ്രാഫ് പത്രം പുറത്തിറങ്ങിയത് മുൻ പേജിൽ നിറഞ്ഞുനിൽക്കുന്ന കെവിൻ റഡിന്റെ ചിത്രവുമായിട്ടായിരുന്നു.
- ന്യൂസ് കോർപ്പ് ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം സഹായിക്കുന്നു എന്ന് ആരോപണം
- ഓസ്ട്രേലിയൻ ജനാധിപത്യത്തെ കാർന്നു തിന്നുന്ന ക്യാൻസർ എന്ന് റഡ്
- കെവിൻ റഡ് പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് ലേബർ നേതാവ് അൽബനീസി
“Kick this mob out” എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള വാചകം.
അതേ വർഷം തന്നെ സൺഡേ ടെലിഗ്രാഫിന്റെ മറ്റൊരു മുൻ പേജിൽ, അന്നത്തെ പ്രതിപക്ഷ നേതാവ് ടോണി ആബറ്റിന്റെ ചിത്രമായിരുന്നു.

Rupert Murdoch's Sydney Daily Telegraph newspaper. Source: Getty
Australia needs Tony എന്നായിരുന്നു അതിലെ തലവാചകം.
ഈ ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ അധ്യായത്തിലാണ്, ന്യൂസ് കോർപ്പിനെ ലക്ഷ്യമിട്ട് റോയൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി കെവിൻ റഡ് രംഗത്തെത്തിയത്.
ഓസ്ട്രേലിയൻ പാർലമെന്റ് വെബ്സൈറ്റിൽ അദ്ദേഹം തുടങ്ങിയ ഓൺലൈൻ പെറ്റീഷൻ ഇതുവരെ രണ്ടു ലക്ഷത്തോളം പേർ ഒപ്പിട്ടുകഴിഞ്ഞു.
ഓസ്ട്രേലിയൻ ജനാധിപത്യത്തെ കാർന്നുതിന്നുന്ന ക്യാൻസറാണ് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ എന്ന ആരോപണവുമായാണ് ഈ പെറ്റീഷൻ കെവിൻ റഡ് ഷെയർ ചെയ്തത്.
ഓസ്ട്രേലിയൻ വർത്തമാനപത്രങ്ങളുടെ വായനക്കാരിൽ 70 ശതമാനം പേരിലേക്കും എത്തുന്നത് മർഡോക്ക് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഓസ്ട്രേലിയൻ രാഷ്ട്രീയ രംഗത്തും ബിസിനസ് രംഗത്തുമുള്ള എതിരാളികളെ ആക്രമിക്കാനും, ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുമാണ് ഈ മാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്നും കെവിൻ റഡ് ആരോപിച്ചു.
തന്റെ സംസ്ഥാനമായ ക്വീൻസ്ലാന്റിലുള്ള എല്ലാ പത്രങ്ങളുടെയും ഉടമസ്ഥാവകാശം മർഡോക്കിനാണ് എന്നാണ് കെവിൻ റഡ് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 18 ഫെഡറൽ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ന്യൂസ് കോർപ്പ് മാധ്യമങ്ങൾ പരസ്യമായി സംസ്ഥാനത്തെ ലിബറൽ നാഷണൽ പാർട്ടിക്ക് പിന്തുണ നൽകിയിരുന്നുവെന്നും പെറ്റീഷനിൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളിൽ സ്വന്തം അജണ്ട പ്രചരിപ്പിക്കുന്നതിനു വേണ്ടി നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ പോലും ന്യൂസ് കോർപ്പ് നിലനിർത്തുകയാണെന്നും വീഡിയോ സന്ദേശത്തിൽ കെവിൻ റഡ് ആരോപിച്ചു.
ചില കമ്പനികൾ മാത്രം ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം കുത്തകയാക്കുന്നതും, ഗൂഗിളും ഫേസ്ബുക്കും പോലുള്ള പുതിയ ഓൺലൈൻ കുത്തകകൾ ഉയർന്നുവരുന്നതുമെല്ലാം രാജ്യത്തെ ജനങ്ങൾക്ക് സ്വതന്ത്രമായി വിവരരങ്ങൾ ലഭിക്കുന്നതിനെ ബാധിക്കുകയാണെന്ന് ഓൺലൈൻ പെറ്റീഷനിൽ അദ്ദേഹം കുറ്റപ്പെടുത്തി.

Rupert Murdoch, owner of News Corp. Source: AAP
അന്വേഷണം ആവശ്യമെന്ന് അക്കാഡമിക് രംഗത്തുള്ളവരും
റോയൽ കമ്മീഷന് രൂപീകരിക്കുകയാണെങ്കിൽ അന്വേഷിക്കാൻ നിരവധി വിഷയങ്ങളുണ്ടെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ മാധ്യമ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. തിമോത്തി ഡ്വയർ പറഞ്ഞു.
ചാനൽ നയനും, ന്യൂസ് കോർപ്പുമാണ് ഓസ്ട്രേലിയയിലെ ഭൂരിഭാഗം മാധ്യമസ്ഥാപനങ്ങളുടെയും ഉടമസ്ഥരെന്നും, ഇവർ മറ്റു പ്രസിദ്ധീകരണങ്ങൾ ഏറ്റെടുക്കുന്നതിന് വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലേബർ പാർട്ടിക്കെതിരെയുള്ള ന്യൂസ് കോർപ്പ് മാധ്യമങ്ങളുടെ നിലപാടിൽ ഒട്ടും രഹസ്യ സ്വഭാവമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസിനെ ഡിക്റ്റേറ്റർ ഡാൻ എന്നായിരുന്നു ന്യൂസ് കോർപ്പ് മാധ്യമങ്ങൾ അടുത്തിടെ വിശേഷിപ്പിച്ചത്.
ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേയെ ഒരു തോക്കിന്റെ ലക്ഷ്യത്തിനുള്ളിൽ ചിത്രീകരിച്ച സൺഷൈൻ കോസ്റ്റ് ഡെയ്ലി, “അന്ന, യു ആർ നെക്സ്റ്റ്” എന്ന വാചകങ്ങളാണ് ഉപയോഗിച്ചത്.
എന്നാൽ, ഇത്തരമൊരു റോയൽ കമ്മീഷൻ പ്രഖ്യാപിക്കുന്നതിൽ ലേബർ പാർട്ടിയും അനുകൂല നിലപാടെടുക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ഡോ. ഡ്വയർ പറയുന്നത്.
അടുത്ത വർഷം ഫെഡറൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു ശക്തമായ മാധ്യമസ്ഥാപനത്തെ പരസ്യമായി എതിർക്കാൻ ലേബർ തയ്യാറാകില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കെവിൻ റഡിന്റേത് പാർട്ടി നിലപാടല്ല എന്ന കാര്യം ലേബർ നേതാവ് ആന്റണി അൽബനീസി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ ജനിച്ച, നിലവിൽ അമേരിക്കക്കാരനായ റുപ്പർട്ട് മർഡോക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മാധ്യമശൃംഖലയുടെ ഉടമസ്ഥനാണ്.
ഇന്ത്യയിലും സ്റ്റാർ ടി വി എന്ന ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്.