കൊവിഡ് ബാധയ്ക്ക് ശേഷം അക്ഷരത്തെറ്റുകൾ കൂടുന്നോ? നിങ്ങൾ ഒറ്റയ്ക്കല്ല...

ഓർമ്മക്കുറവും, ശ്രദ്ധക്കുറവും, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൊവിഡ് ബാധയ്ക്കു ശേഷമുള്ള മൂന്നു മാസങ്ങളിൽ പതിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tired businesswoman with head in hand sitting at computer desk in office

Credit: Maskot/Getty Images

Key Points
  • ലോംഗ് കൊവിഡ് നേരിടുന്നവർക്ക് ഏകാഗ്രതക്കുറവ് അനുഭവപ്പെടാം
  • സാധാരണഗതിയിൽ ഹ്രസ്വകാലത്തേക്ക് മാത്രമാണ് ഈ പ്രശ്നം. സ്വമേധയാ മാറുകയും ചെയ്യും
  • എട്ടാഴ്ചയിൽ കൂടുതൽ ഇത് നീണ്ടുനിൽക്കുകയാണെങ്കിൽ ജി പിയെ കാണുക
  • വ്യായാമവും, വീഡിയോ ഗെയിമുകളും, പസിലുകളുമെല്ലാം സഹായകരമാകും
കൊവിഡ് ബാധിച്ച ശേഷം ജോലിയിലേക്ക് തിരിച്ചെത്തുന്ന പലർക്കും പതിവുപോലെ ജോലി ചെയ്യാൻ കഴിയാറില്ല.

ഏകാഗ്രതക്കുറവോ, എങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്ന് പൂർണമായും മറന്നുപോകുന്നതോ ഒക്കെയാണ് പലരും നേരിടുന്ന പ്രശ്നങ്ങൾ.

സിഡ്നിയിൽ പ്രൊജക്ട് മാനേജരായ ഡയാൻ വാട്സ് നേരിട്ട പ്രധാന പ്രശ്നം അക്ഷരത്തെറ്റുകളായിരുന്നു.

പതിവായി ഉപയോഗിക്കുന്ന വാക്കുകളുടെ പോലും അക്ഷരങ്ങൾ തെറ്റിപ്പോകുന്ന സ്ഥിതി.

ലോംഗ് കൊവിഡ് എന്നറിയപ്പെടുന്ന, കൊവിഡ്ബാധയ്ക്കു ശേഷമുള്ള ദീർഘകാല പ്രശ്നങ്ങളുടെ ഫലമാണ് ഇത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ബ്രെയിൻ ഫോഗ്, അഥവാ കൊവിഡ് ഫോഗ്, എന്നാണ് ആരോഗ്യമേഖലയിലുള്ളവർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ലോംഗ്കൊവിഡോ, അതുമൂലമുള്ള അനുബന്ധ പ്രശ്നങ്ങളോ കണ്ടുപിടിക്കാനുള്ള പരിശോധനാ മാർഗ്ഗമൊന്നും ഇപ്പോഴില്ലെന്ന് NSW ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇതേ ലക്ഷണങ്ങൾ ഉണ്ടാകാവുന്ന മറ്റ് രോഗങ്ങളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ് ഡോക്ടർമാർ ചെയ്യുന്നത്. ലോംഗ് കൊവിഡ് തിരിച്ചറിയാൻ കഴിയുന്നത് അങ്ങനെയാണ്.

താഴെപ്പറയുന്നവയെല്ലാം ലോംഗ് കൊവിഡിന്റെ ലക്ഷണങ്ങളാകാം:

ബ്രെയിൻ ഫോഗ് അഥവാ കൊവിഡ് ഫോഗ്, ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, വിഷാദരോഗം, ആശങ്കകൾ, ക്ഷീണം.

ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, പേശിവേദന, രുചിയും മണവുമില്ലായ്മ തുടങ്ങിയവയും ലോംഗ് കൊവിഡിന്റെ ലക്ഷണങ്ങളാണ്.

ലോംഗ് കൊവിഡ് നേരിടുന്നവർക്ക് ഉള്ള സഹായം അറിയാം

എന്താണ് കൊവിഡ് ഫോഗ്

കൊവിഡ് ഫോഗ് എന്നത് ഒരു മെഡിക്കൽ പദപ്രയോഗമല്ല.

കൊവിഡ് ബാധയ്ക്ക് ശേഷം ഒരാളുടെ മസ്തിഷ്കത്തിന്റെ സാധാരണ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ലക്ഷണങ്ങളെയെല്ലാം ചേർത്ത് വിളിക്കുന്ന പേരാണ് ഇത്.

എത്രത്തോളം പേർക്ക് ഇത് ബാധിച്ചു എന്നതിന് ആരോഗ്യവകുപ്പിന്റെ കൈവശം വ്യക്തമായ കണക്കുകളുമില്ല.

എന്നാൽ ലോംഗ് കൊവിഡ് ബാധിച്ചവർക്ക് കൊവിഡ് ഫോഗ് പതിവായി കണ്ടുവരുന്നതായി സിഡ്നിയിലെ സെന്റ് വിൻസന്റ് ആശുപത്രിയിൽ ലോംഗ് കൊവിഡ് വിഭാഗം ഡയറക്ടറായ സ്റ്റീവൻ ഫോക്സ് പറഞ്ഞു.

ക്ലിനിക്കിലേക്കെത്തുന്ന രോഗികളിൽ 10 മുതൽ 25 ശതമാനം പേരും കൊവിഡ് ഫോഗിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്.

എങ്ങനെയാണ് കൊവിഡ് ഫോഗ് തിരിച്ചറിയുന്നത്?

കോവിഡ് ഫോഗ് ആണോ എന്നത് സ്ഥിരീകരിക്കൽ അത്ര എളുപ്പമല്ല എന്ന് സിഡ്നിയിൽ അക്കാഡമിക് ന്യൂറോളജിസ്റ്റായ ഡോ. സോനു ഭാസ്കർ ചൂണ്ടിക്കാട്ടി.

കൊവിഡ് ബാധിച്ച ശേഷം ഓരോ വ്യക്തികളുടെയും ഏകാഗ്രതയെയും ചിന്താശേഷിയയെുമെല്ലാം അത് ബാധിക്കുന്നത് വ്യത്യസ്ത രീതിയിലാകും.

കൊവിഡ് ബാധിച്ച കുറച്ചുപേർക്കെങ്കിലും ദീർഘകാലത്തേക്ക് മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ആശങ്കയും, ക്ഷീണവുമെല്ലാം സമാനമായ ലക്ഷണങ്ങളിലേക്ക് നയിക്കാമെന്നും, അതിനാൽ ഏതെങ്കിലും ഒരു ഘടകം മാത്രം കണക്കിലെടുത്ത് കൊവിഡ് ഫോഗ് സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഡോ. സ്റ്റീവൻ ഫോക്സ് പറഞ്ഞു.

കൊവിഡ് ഫോഗുണ്ടായാൽ എന്തു ചെയ്യാം?

ഭൂരിഭാഗം കേസുകളിലും ഇതൊരു താൽക്കാലിക പ്രശ്നം മാത്രമാണ്. മറ്റു ചികിത്സകളൊന്നുമില്ലാതെ പരിഹാരമുണ്ടാകുകയും ചെയ്യും.

അമിതമായി ആശങ്കപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇത് താൽക്കാലികം മാത്രമാണെന്ന് തിരിച്ചറിയുക – ഡോ. ഫോക്സ് പറഞ്ഞു.
Young businessman holding his head and pondering
Experts believe people high-demanding jobs could be more affected by COVID fog. Credit: Hinterhaus Productions/Getty Images
എട്ടാഴ്ചയ്ക്കു ശേഷവും സ്ഥിതി മെച്ചമാകുന്നില്ലെങ്കിൽ ഡോക്ടറെ നേരിൽ കാണാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.

വ്യായാമം പോലുള്ള ദൈനംദിന കാര്യങ്ങളിലൂടെ ഭൂരിഭാഗം പേർക്കും ഇത് മറികടക്കാനാകും. എന്നാൽ വ്യായാമം അമിതമാകരുത് എന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ ഗെയിം കളിക്കുന്നത് പോലെ, മനസിനെ കൂടുതൽ പിടിച്ചുനിർത്തുന്ന കാര്യങ്ങളും കൊവിഡ് ഫോഗ് മറികടക്കാൻ സഹായിക്കുമെന്ന് ഡോ. സോനു ഭാസ്കർ ചൂണ്ടിക്കാട്ടി.

SBS is committed to providing all COVID-19 updates to Australia’s multicultural and multilingual communities. Stay safe and stay informed by visiting regularly the 

Share
Published 19 September 2022 2:54pm
Updated 19 September 2022 3:28pm
By Yumi Oba
Presented by SBS Malayalam
Source: SBS


Share this with family and friends